ഹരിപ്പാട്: ഹരിപ്പാട് ക്ഷേത്രക്കുളത്തിൽ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. മാവേലിക്കര തഴക്കര നിലയ്ക്കൽ തെക്കതിൽ സഹദേവന്റെ ഭാര്യ അമ്മിണി (66) ആണ് മരിച്ചത്. ഹരിപ്പാട് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പെരുംകുളത്തിലാണ് അമ്മിണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ട് നാലോടെ വടക്കേ കുളിക്കടവിലാണ് മൃതദേഹം കണ്ടെത്തിയത്. ക്ഷേത്ര പരിസരത്ത് ലോട്ടറി വിൽപന നടത്തിവരികയായിരുന്നു അമ്മിണി. സംഭവത്തെ തുടർന്ന് ക്ഷേത്രത്തിൽ വൈകുന്നേരം നടക്കേണ്ടിയിരുന്ന രണ്ടാംഘട്ട തൈപ്പൂയ കാവടിയാട്ടം തടസപ്പെട്ടു.
ഇതേ തുടർന്ന് കുളത്തിലെ ശുദ്ധികലശ പൂജകൾക്ക് ശേഷമാണ് ചടങ്ങുകൾ ആരംഭിച്ചത്. കഴിഞ്ഞയാഴ്ച ക്ഷേത്രക്കുളത്തിൽ പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചിരുന്നു. ദിവസങ്ങളുടെ വ്യത്യാസത്തിൽ രണ്ടാമത്തെ മരണമാണ് അമ്മിണിയുടേത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കുമാരപുരം കാട്ടിൽ മാർക്കറ്റ് പുത്തൻപുരയിൽ രഞ്ജു- ശരണ്യ ദമ്പതികളുടെ മകൻ അദ്വൈത് (17) ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചത്. കുടുംബത്തിനൊപ്പം ക്ഷേത്ര ദർശനത്തിനെത്തിയതായിരുന്നു അദ്വൈത്.